Wednesday, 12 June 2013

എന്റെ കവിതയുടെ "വിത"
കാണ്മാനില്ല.
ഒരു "ക" മാത്രം വച്ച്
ഞാൻ എന്ത് ചെയ്യാനാണ്?
അതുകൊണ്ട്
പേന അടച്ചുവെച്ച്
മൂടിപ്പുതച്ച്
കിടന്നുറങ്ങാൻ തീരുമാനിച്ചു
അതാ നന്നാവ്വ

Monday, 10 June 2013

സമയം

ഒരു നിമിഷം
അതിൽ
ഒരു വഴി
ഇരു വഴി
പല വഴി
അതിലൊന്നിൽ ഞാനും നീയും
ഇന്നെങ്ങനെയോ അതുപോൽ
മറ്റൊന്നിൽ നമ്മൾ,
തമ്മിൽ കാണാത്ത അപരിചിതർ
ഇനിയുമൊന്നിൽ
ഞാനില്ലാതെ നീ മാത്രം
ഇവയെല്ലാം സമാന്തരരേഖകളും

Wednesday, 5 June 2013

മഴ

"ഹൈ, എന്താ മഴ!"

"എടവപ്പാതിയല്ലേ? പെയ്യട്ടെടോ."

"അല്ല, കുറ്റം പറയല്ല. പെയ്തോട്ടെ. ദൊക്കെ കണ്ടിട്ട് കവിത്യൊന്നും എഴ്ത്താൻ തോന്ന്ണില്യേ?"

"ഏതൊക്കെ കണ്ടിട്ട്?"

"ഈ മഴേം, കാറ്റും, ഇടീം, മിന്നലും ഒക്കെ?"

"അതിനിപ്പോ ഞാനെന്തിനാ കവിത എഴ്തണേ?"

"ഹ! അങ്ങനല്ലേ അതിന്റെ ഒരു വയ്പ്പ്?"

"ഓ പിന്നേ. അതൊക്കെ വെറും കാട്ടികൂട്ടലല്ലേ മാഷേ? ഒരു ചാറ്റൽ മഴ അടുത്ത്ക്കൂടി പോയാ മതി, എല്ലാരും മഴേപ്പറ്റി എഴ്താൻ തൊടങ്ങും. ന്നിട്ട് ഫേസ്ബുക്കിൽക്ക് പോസ്റ്റും. ഈ എഴ്തിക്കൂട്ട്ണതാണെങ്കിലോ? ഉപയോഗിച്ചുപയോഗിച്ച് ദ്രവിച്ച് തുടങ്ങിയ പ്രയോഗങ്ങളും വാക്കുകളും. ഞാനിപ്പൊ  ന്തായാലും ആ പണിക്കില്ല."

"എഴ്ത്ണോരൊക്കെ മഴെപ്പറ്റി എഴ്ത്മ്പോ അതിൽ എന്തേലും കാര്യണ്ടാവൂലേ?"

"ഒരു കാര്യോല്ല. ടോ, മഴ ആസ്വദിക്കാൻ നമ്മൾ ആരേം പഠിപ്പിക്കണ്ട. മഴയെപ്പറ്റി എല്ലാരും കേട്ട്മടുത്ത കാര്യങ്ങൾ പിന്നീം പിന്നീം പറഞ്ഞതോണ്ട്  മഴ ആരും കൂടുതൽ ആസ്വദിക്കാനും പോണില്ല. മഴേപ്പറ്റി ആർക്കും തോന്നാത്ത എന്തേലും ഇക്ക് തോന്ന്യാ ഞാൻ അതെഴ്തും. അത്രന്നെ."

"ആയ്കോട്ടെ. ഞാനൊന്നും പറഞ്ഞില്ല്യേ."

"ഹ, ചൂടാവല്ലടോ. വാ, ഒര് കട്ടനടിക്കാം. മഴ പെയ്യുമ്പോ അതാ ബെസ്റ്റ്."